Newsskerala

നടന്‍ ദിലീപിന് കുരുക്ക്

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. പ്രമുഖ മലയാളം വാര്‍ത്താചാനലിലാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി പറഞ്ഞു.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമായിരുന്നു.ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം.
‘നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാന്‍ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നു’, പള്‍സര്‍ സുനി പറയുന്നു.
അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലാണ്. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. താന്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡനദൃശ്യങ്ങള്‍ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു’, പള്‍സര്‍ സുനി പറഞ്ഞു.
നിര്‍ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല. പറയാന്‍ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി.
അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണ്. ‘പ്രധാന തെളിവായ പീഡനദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത് കുരുക്കായി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കി. മെമ്മറി കാര്‍ഡ് അഭിഭാഷകയാണ് കോടതിയ്ക്ക് കൈമാറിയത്. മെമ്മറി കാര്‍ഡ് പൊലീസിന് കിട്ടിയില്ലെങ്കില്‍ ഇത്രനാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു’, പള്‍സര്‍ സുനി പറയുന്നു.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്.
2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *