Newsskerala

സെപ്റ്റിക് വേസ്റ്റ് പൊതുകാനയില്‍ നിക്ഷേപിച്ചവരെ പോലീസിനു കൈമാറി.

തൃശ്ശൂര്‍ : മിഷന്‍ ക്വാര്‍ട്ടേഴ്സിലെ തോട്ടത്തില്‍ ലൈനിൽ സെപ്റ്റിക് വേസ്റ്റ് അടിക്കുന്നതിനിടയില്‍ ഹെല്‍ത്ത് സ്ക്വാഡ് വാഹനമുള്‍പ്പെടെ പിടികൂടി ഈസ്റ്റ് പോലീസിന് കൈമാറി. കോര്‍പ്പറേഷന്‍ രാത്രികാല ഹെല്‍ത്ത് സ്ക്വാഡ് ഏതാനും ദിവസങ്ങളായി സെപ്റ്റിക് വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇതേ സ്ഥലത്ത് തന്നെ സെപ്റ്റിക് വേസ്റ്റ് രാത്രിയുടെ മറവില്‍ പൊതുകാനയിലേക്ക് നിക്ഷേപിക്കുകയും പ്രദേശം പൂര്‍ണ്ണമായും മലിനമാക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളുടെ സഹായത്തോടെ ഹെല്‍ത്ത് സ്ക്വാഡ് നിരീക്ഷണം ശക്തമാക്കിയതിന്‍റെ ഭാഗമായാണ് സാമൂഹ്യവിരുദ്ധര്‍ വലയിലായത്. മേയര്‍ എം.കെ.വര്‍ഗ്ഗീസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ക്ലീന്‍സിറ്റി മാനേജര്‍ അബ്ദുള്‍ നാസര്‍ സി.കെ ഉള്‍പ്പെടെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഈ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് വാഹനത്തിന്‍റ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനും വാഹനം ഓടിച്ചിരുന്ന ആളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും ആര്‍.ടി.ഒ.യ്ക്കും തുടര്‍നടപടി ശക്തിപ്പെടുത്തുന്നതിന് ഡി.ജി.പി.യ്ക്കും കത്ത് നല്കുകയും ചെയ്തു. KL-08-AV-0737 എന്ന നമ്പറിലുള്ള പൂങ്കുന്നം താഴത്തുവളപ്പില്‍ വീട്ടില്‍ കനകന്‍ മകന്‍ അനന്ദരാജിന്‍റെയാണ് വാഹനം. കൊടുങ്ങല്ലൂര്‍ പനങ്ങാട് ദേശത്ത് പഴുവപറമ്പില്‍ വീട്ടില്‍ ഗോപകുമാര്‍, വയനാട് പുല്‍പ്പാടി ദേശത്ത് അറയ്ക്കല്‍ വീട്ടില്‍ അഭിലാഷ് എന്നിവരാണ് വാഹനം ഓടിച്ചിരുന്നത് . ഈസ്റ്റ് പോലീസ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും റിമാന്‍റ് ചെയ്ത് വാഹനം കോടതിയിലേക്ക് കൈമാറി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. കെ. കണ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദിനേശ്, അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള രാത്രികാല ഹെല്‍ത്ത് സ്ക്വാഡാണ് ഇവരെ പോലീസിന് കൈമാറിയത്. വരുംദിവസങ്ങളില്‍ ഇത്തരത്തിലുള്ള രാത്രികാല ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മേയര്‍ എം.കെ.വര്‍ഗ്ഗീസ് അറിയിച്ചു.

                                                    

Leave a Comment

Your email address will not be published. Required fields are marked *