ഭൂരിപക്ഷം അഭിഭാഷകരും തനിക്ക എതിരാണ് എന്ന് ബോധ്യമായി എന്ന് ശാമിലി….
തിരുവനന്തപുരം: തനിക്ക് സഹപ്രവർത്തകരിൽ നിന്നും തൻറെ ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി തുറന്നു പറഞ്ഞ് മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചു എന്ന കേസിലെ പരാതിക്കാരി ജെ വി ശാമിലി. തിരുവനന്തപുരത്തെ അഭിഭാഷകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് അഭിഭാഷക തുറന്നടിച്ചത്. കാര്യം എന്തെന്ന് പോലും അറിയാതെ അഭിഭാഷകർ പ്രതികരിക്കുന്നു. തനിക്കെതിരെ അഭിഭാഷകർ തന്നെ തെറ്റായ പ്രചരണം ഗ്രൂപ്പിൽ നടത്തുന്നത് എതിർത്തുകൊണ്ടുള്ള അഭിപ്രായ പ്രകടനത്തിലാണ് ശാമിലി തുറന്നടിച്ചത്.
താൻ തന്നെ സ്വന്തം കാലുകൊണ്ട് മുഖത്ത് അടിച്ചത് എന്ന രീതിയിലാണ് ചിലർ സംസാരിക്കുന്നത് എന്നും തനിക്കേറ്റ മർദ്ദനത്തിന്റെ തെളിവ് തന്റെ മുഖത്ത് തന്നെയുണ്ട് എന്നും വോയിസ് ക്ലിപ്പിൽ പറയുന്നു. കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടി വരുമെന്നും അവർ പറയുന്നു. അഭിഭാഷക സമൂഹത്തിലെ ചിലർ തനിക്ക് പിന്തുണ നൽകുന്നുണ്ട് എന്നും എന്നാൽ പൊതുസമൂഹമാണ് തനിക്കൊപ്പം ഉള്ളത് എന്നും തനിക്ക് ശക്തമായി പിന്തുണ നൽകുന്ന മാധ്യമങ്ങളോട് കാര്യങ്ങൾ തുറന്നു പറയും എന്നും വോയിസ് ക്ലിപ്പിൽ പറയുന്നു. ബെയ്ലിൻ ദാസിന് ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് നീതി ലഭിച്ചു എന്നും ഏത് കൊടികുത്തിയ സീനിയർമാർ തനിക്കെതിരെ പ്രചാരണം നടത്തിയാലും അത് വിഷയമാക്കുന്നില്ല എന്നും അഭിഭാഷക പറയുന്നു.
താൻ തൻറെ സീനിയർ അഭിഭാഷകന്റെ വസ്ത്രങ്ങൾ പിടിച്ചു വലിച്ചു എന്ന അടിസ്ഥാനരഹിതമായ പ്രചാരണം കൂടി നടക്കുന്നുണ്ട് എന്നു ശബ്ദരേഖയിൽ അഭിഭാഷക പറയുന്നുണ്ട്.
ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി 11ലെ മജിസ്ട്രേറ്റ് അവധിയിലായതിനാൽ പന്ത്രണ്ടാം കോടതിയാണ് ബെയ്ലിൻ ദാസിന്റെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കുക. കേസ് കോടതി ഉച്ചയ്ക്ക് പരിഗണിക്കും. പുതിയ മജിസ്ട്രേറ്റ് വാദം കേൾക്കുന്നതിനാൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റുവാനും സാധ്യതയുണ്ട്. കേസിന്റെ സാക്ഷികളെല്ലാം ബെയ്ലിൻ ദാസിൻ്റെ ഓഫീസിലെ ജൂനിയർ അഭിഭാഷകരും ക്ലർക്കുമാരും ആണ് എന്നതിനാൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ അത് സ്വാധീനിക്കുമെന്ന കാര്യം പ്രോസിക്യൂഷൻ ശക്തമായി ഉന്നയിക്കും.