Newsskerala

നടന്‍ ഇ.എ. രാജേന്ദ്രന്‍ അന്തരിച്ചു

കൊല്ലം: ചലച്ചിത്ര-നാടക രംഗത്തെ നടന തിലകമായിരുന്ന ഇ.എ.രാജേന്ദ്രന്‍ (71) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അറുപതിലധികം സിനിമകളില്‍ വില്ലനായും, സ്വഭാവനടനായും രാജേന്ദ്രന്‍ തിളങ്ങി. കൊല്ലം കാളിദാസകലാകേന്ദ്രത്തിലൂടെയായിരുന്നു രാജേന്ദ്രന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം.
കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ വാടാനപ്പിള്ളിക്കടുത്ത് തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്സും പഠിച്ചിട്ടുണ്ട്. പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സംസ്‌കാരം നാളെ ജന്മസ്ഥലമായ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് ഉടന്‍ എത്തിക്കും  പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഒ. മാധവന്റെയും നടി വിജയകുമാരിയുടെയും മകള്‍ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മുകേഷ് ഭാര്യ സഹോദരനാണ്. മകന്‍ ദിവ്യദര്‍ശന്‍ ചലച്ചിത്ര നടനാണ്.

Leave a Comment

Your email address will not be published. Required fields are marked *