Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പുലിക്കളി മഹോത്സവം: സുരക്ഷാക്രമീകരണത്തില്‍ വീഴ്ച. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തര്‍ക്കിച്ചും, തട്ടിക്കയറിയും പോലീസുകാര്‍, തിക്കിലും, തിരക്കിലും വലഞ്ഞ് സ്ത്രീകളും കുട്ടികളും

തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പുലിക്കളി ഉത്സവത്തിന് വന്‍ ജനത്തിരക്കുണ്ടാകുമെന്നറിഞ്ഞിട്ടും പോലീസിന്റെ സുരക്ഷാ ക്രമീകരണത്തില്‍ വന്‍ വീഴ്ച. തിക്കിലും തിരക്കിലും പെട്ട് ജനം വലഞ്ഞു. തിരക്കിനിടെ പലയിയിടത്തും സ്ത്രീകളും കുട്ടികളും നിലത്തുവീണു. ജനത്തിരക്ക് മൂലം പൂങ്കുന്നം ദേശം നടുവിലാലില്‍ എത്താന്‍ വൈകി. ജനങ്ങളെ മാറ്റാതെ പോലീസ് കാഴ്ചക്കാരായി നിന്നെന്നും പരാതിയുണ്ട്.
ഇതിനിടെ മാധ്യമപ്രവര്‍ത്തകരോടും പോലീസ് മോശമായി പെരുമാറി. പൂങ്കുന്നം ദേശത്തിന്റെ പുലിക്കളി ദൃശ്യം പകര്‍ത്താനെത്തിയ മറ്റു മാധ്യമപ്രവര്‍ത്തകരെയും പോലീസ് തള്ളിമാറ്റി.
പ്രത്യേക പാസ് ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് പോലീസ് മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ എടുക്കുന്നതില്‍ നിന്നും തടഞ്ഞത്.
നടുവിലാലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പവലിയന്‍ സ്വകാര്യ  ഫോട്ടോഗ്രാഫര്‍മാരും മറ്റും കയ്യടക്കി. ഇവിടെ പാസുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ അതൊന്നും പോലീസ് ഗൗനിച്ചില്ല. പോലീസിന്റെ ഒത്താശയോടെയുള്ള ‘കയ്യേറ്റം’ മൂലം പാസുണ്ടായിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് പവലിയനില്‍ കയറി സുഗമമായി ദൃശ്യങ്ങള്‍  പകര്‍ത്താന്‍ കഴിഞ്ഞില്ല.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസില്‍ ഏകോപനമുണ്ടായില്ല. ഇക്കാര്യത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ പരിചയക്കുറവ് മൂലം ഏകോപനം പാളി. തിക്കും, തിരക്കും നിയന്ത്രിക്കുന്നതിലും, മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനും  പോലീസിന് ഗുരുതര വീഴ്ച പറ്റി.
മാധ്യമപ്രവര്‍ത്തകര്‍ക്കായി കോര്‍പറേഷന്‍ നല്‍കിയ പുലിക്കളി പാസിനെക്കുറിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്. ലേസറില്‍ പ്രിന്റ് ചെയ്ത വേണ്ടത്ര ആധികാരികതയില്ലാത്ത  പാസാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഒരു മണിക്കൂറിനകം ആര്‍ക്കും ലേസറില്‍ തയ്യാറാക്കി വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള പാസാണ് വിതരണം ചെയ്തിരിക്കുന്നത്. പാസില്‍ ഹോളോഗ്രാമോ, ഫോട്ടോയോ ഇല്ല. സാധാരണയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ഫോട്ടോ പതിച്ചിട്ടുള്ള പാസുകളാണ് അധികാരികള്‍ വിതരണം ചെയ്യാറുള്ളത്. അധികാരികളുടെ ഒപ്പും, സീലും ഉണ്ടാകും.
ഇനി മുതല്‍ ഇത്തരം വിശ്വാസ്യതയില്ലാത്ത തരം പാസുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍.

Leave a Comment

Your email address will not be published. Required fields are marked *