തൃശൂര്‍: എന്റെ കേരളം മെഗാവിപണന പ്രദര്‍ശന മേളയിലെ കേരള ഫയര്‍ ആന്റ് റെസ്‌കൃൂ സര്‍വീസിന്റെ സ്റ്റാളിലെത്തിയാല്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ സാഹസിക രക്ഷാദൗത്യത്തെക്കുറിച്ചറിയാം. കനത്തമഴയിലും, കാലുകള്‍ താഴ്ന്നുപോകുന്ന ചതുപ്പിലും ദിവസങ്ങളോളം അഗ്നിരക്ഷസേനാംഗങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃകയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഉരുളില്‍ നാമാവശേഷമായ ചൂരല്‍മലയും, മുണ്ടക്കൈയും, വെള്ളാര്‍മലയുമെല്ലാം കണ്ണില്‍ നനവ് പടര്‍ത്തുന്ന കാഴ്ചയായി ഇവിടെ കാണാം. ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ചുള്ള വിവരണവും ഇവിടെ നല്‍കുന്നുണ്ട്്.
തീപിടിത്തമുണ്ടാകുമ്പോഴും, ഗ്യാസ് സിലിണ്ടര്‍ ചോരുമ്പോഴും സുരക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണമെന്ന് സേനാംഗങ്ങള്‍ പറഞ്ഞുതരും. ചൂരല്‍മലയിൽ മുണ്ടക്കൈ ഭാഗത്തു കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയ ടൈറോളിയന്‍ ട്രാവേഴ്‌സ് രക്ഷാ പ്രവര്‍ത്തനത്തിന്റെ മാതൃകയും സ്റ്റാളിലുണ്ട്.
കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്ന രീതി (സിപിആര്‍), തൊണ്ടയില്‍ ഭക്ഷണ സാധനങ്ങള്‍ കുടുങ്ങിയാല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും വിശദമായ ബോധവല്‍ക്കരണ ക്ലാസും, വിഷവാതകം നിറഞ്ഞ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഫയര്‍ സ്യൂട്ട്,ബ്രീത്തിങ് അപ്പാരറ്റസ് എന്നിവ ധരിച്ച് ഡെമോയും, വെള്ളത്തിന്റെ ആഴങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്‌കൂബ ധരിച്ചുള്ള ഡെമോയും, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ രക്ഷാപ്രവര്‍ത്തനം വീഡിയോകളും, ബുക്ക് ലെറ്റുകളും,അത്യാധുനിക രക്ഷാ പ്രവര്‍ത്തന ഉപകരണങ്ങളും തേക്കിന്‍കാട് മൈതാനത്തെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.