Newsskerala

വിനായകന്‍ കേസില്‍ പോലീസിന് തിരിച്ചടിയെന്ന് സമരസമിതി

തൃശൂര്‍: വിനായകന്‍ കേസില്‍ തുടരന്വേഷണത്തിനുള്ള കോടതി വിധി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസിനേറ്റ തിരിച്ചടിയാണെന്ന്് ദളിത് സമുദായ മുന്നണിയുടെയും,, വിനായകന്റെ നീതിക്ക് വേണ്ടിയുള്ള ജനകീയ മുന്നണിയുടെയും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. കേസ് നീതിപൂര്‍വം മുന്നോട്ട് കൊണ്ടുപോകുന്നതിന് അഭിഭാഷകരുടെ കൗണ്‍സില്‍ രൂപീകരിക്കും.
പോലീസിന്റെ കള്ളക്കളി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് അടുത്ത മാസം 11 ന് ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ജനകീയ കണ്‍വെന്‍ഷന്‍ വിളിക്കും.
വിനായകന്‍ കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടന്നിട്ടില്ലെന്നും, ആത്മഹത്യപ്രേരണക്കുറ്റം പോലീസ് അന്വേഷിച്ചില്ലെന്നും തൃശൂര്‍ എസ്.സി-എസ്.ടി കോടതി കണ്ടെത്തിയിരുന്നു.
 പാവറട്ടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ സാജന്റെയും, ശ്രീജിത്തിന്റെയും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് 2017 ജൂലൈ 18നാണ് പതിനെട്ട് വയസ്സുകാരനായ വിനായകന്‍ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നത്. മാല മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു വിനായകനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്.
വിനായകന്റെ അച്ഛന്‍ സി.കെ.കൃഷ്ണന്‍, മണികണ്ഠന്‍ കാട്ടാമ്പിള്ളി, ഷൈജു വാടാനപ്പള്ളി, സി.വി.മണി, കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *